Our Story

വനവാസക്കാലത്ത് വ്യാസ മഹർഷിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും നിർദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി പാണ്ഡവനായ അർജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു.
സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥന് അഭിഷ്ടവരം നൽകുവാൻ അമാന്തിക്കുന്നത് കണ്ട് പാർവതി ദേവി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാള വേഷം ധരിച്ച് തപസ്ഥലത്തേക്ക് പുറപ്പെടുന്നത് കണ്ട് പരിഭ്രമിച്ചു നിന്ന പാർവ്വതി ദേവി എന്താണെന്ന് ചോദിച്ചു. അഹങ്കാരിയായ അർജുനന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെ വരദാനം ഫലം ചെയ്യില്ലെന്ന് പരമശിവൻ മറുപടി പറഞ്ഞു. അപകടം എന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിദേവിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെ കൂടി. അങ്ങിനെ കാട്ടാള വേഷധാരിയായ ഭഗവാൻ ശിവനും പാർവതി ദേവിയും കിരാത മൂർത്തിയായി അർജുനന് അനുഗ്രഹം ചൊരിയുന്ന ഭാവത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.

ഏകദേശം 2000 വർഷത്തെ പഴക്കം കണക്കാക്കുന്നതും കേരളത്തിൽ തന്നെ ഒറ്റ പീഠത്തിൽ കാട്ടാള വേഷം ധരിച്ച ഭഗവാൻ പരമശിവന്റെയും പാർവതി ദേവിയുടെയും പ്രതിഷ്ഠാ ബിംബം കുടികൊള്ളുന്നതുമാണ് ശ്രീ നമ്പിയങ്കാവ് ക്ഷേത്രം.
അസുഖങ്ങൾ മാറുന്നതിന് മരത്തിൽ തീർത്ത ആൾരൂപങ്ങൾ അവയവങ്ങൾ എന്നിവ ഉഴിഞ്ഞ് നടയ്ക്കൽ വയ്ക്കുന്നത് ഇവിടത്തെ പ്രത്യേക വഴിപാടുകളിൽ ഒന്നാണ്. ഇവിടത്തെ മൂർത്തി വൈദ്യനാഥൻ കൂടി ആണെന്നാണ് സങ്കല്പം. ശത്രു ദോഷം മാറുന്നതിന് അമ്പും വില്ലും നടയ്ക്കൽ വെക്കൽ, ദുരിത മോചനത്തിനും വിവാഹ തടസ്സം നീങ്ങുന്നതിനും ഉമാമഹേശ്വര പൂജ, ഐക്യമത്യത്തിനായി ദമ്പതി പൂജ എന്നിവയും നടന്നുവരുന്നു. ഭഗവാന് ഇഷ്ടപ്പെട്ട പ്രധാന നിവേദ്യം പന്തീരാഴി, നിരത്തൽ നിവേദ്യം എന്നിവയാണ്.
വൃതാനുഷ്ഠാനത്തോടെ ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തർ വൃശ്ചികം ഒന്നാം തീയതി മാലയിടുന്നത് ഇവിടെനിന്നാണ്. അതിനോടനുബന്ധിച്ച് എല്ലാവർഷവും തുലാം 30ന് അയ്യപ്പൻ വിളക്ക് ആഘോഷിക്കുന്നു.
മണ്ഡലം 40ന് ആറാട്ട് വരുന്ന വിധത്തിൽ ഏഴു ദിവസത്തെ പത്താമുദയ മഹോത്സവം നടന്നുവരുന്നു.
മുൻകാലങ്ങളിൽ മണ്ഡലം 41 ദിവസവും കളം പാട്ട് നടന്നുവന്നിരുന്നു. ദേശത്തെ പ്രധാന കൃഷി ആയ നെൽകൃഷിയുടെ മുരിയാട് കാലിന്റെ ആകെ സംരക്ഷകൻ ആയാണ് നാട്ടുകാർ നമ്പിയ്ക മുത്തപ്പനെ കാണുന്നത്. നെൽകൃഷിയുടെ മികച്ച വിളവെടുപ്പ് ലക്ഷ്യമിട്ട ഉത്സവ ചടങ്ങുകളുടെ ഭാഗമായി ആചാരാനുഷ്ഠാനങ്ങളോടെ കാളകളി ഗംഭീരമായി ആഘോഷിച്ചു വരുന്നു.
ആറാട്ട് ദിവസം വൈകീട്ട് മുത്തപ്പന്റെ മകളുടെ സ്ഥാനത്തുള്ള വെട്ടുകുന്നത്തുകാവ് ഭഗവതിയെ ഊട്ടുപുരയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എഴുന്നള്ളിച്ച് ഇരുത്തി പാനയും തുടർന്ന് ഗുരുതി മുതലായ ചടങ്ങുകളും മുടക്കം കൂടാതെ നടന്നുവരുന്നു. പിതാവിന്റെ ഉത്സവം ഭംഗിയായി നടന്നുവോ എന്ന് അന്വേഷിക്കുവാൻ മകൾ വരുന്നു എന്നാണ് ഈ ചടങ്ങിന്റെ അടിസ്ഥാനം.
കിരാത സങ്കല്പമായതിനാൽ മൂർത്തിക്ക് വെയിലും മഴയും കാറ്റും കൊള്ളുന്ന വിധത്തിലാണ് പ്രതിഷ്ഠ. ഉപദേവതകൾ ഒന്നും ഇല്ലാത്തതാണ് ഇവിടത്തെ പ്രതിഷ്ഠ ക്ഷേത്രത്തിൽ ശിവനെ പൂർണമായി പ്രതീക്ഷിക്കണം ചെയ്യാവുന്നതാണ്. ഉമ്മയും മഹേശ്വരനും വാഴുന്ന ഈ ക്ഷേത്രം പുതുക്കി പണിയുവാൻ ശ്രീപത്മനാഭ ശർമയുടെ നേതൃത്വത്തിൽ നടന്ന പ്രശ്ന വിചാരത്തിൽ കണ്ടിരുന്നു.
2018ലെ പ്രളയത്തിൽ അമ്പലം പൂർണ്ണമായും വെള്ളത്തിൽ മുങ്ങുകയും, ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ശ്രീകോവിൽ മുഴുവനായി കരിങ്കല്ലിൽ നിർമ്മിക്കുവാനും തുടർന്ന് ചുറ്റമ്പലം പുതുക്കി പണിത് നവീകരണ കലശം കൂടി നടത്തുവാനാണ് തീരുമാനം. ഇതിനായി 101 അംഗ ഭരണസമിതിയെ നിശ്ചയിച്ച് ചെയർമാനായി ബാബുരാജ് കുളക്കാട്ടിനെയും, ജനറൽ കൺവീനറായി ഉണ്ണികൃഷ്ണൻ കൊരമ്പിലിനെയും തിരഞ്ഞെടുത്തു.
ആദ്യഘട്ടം എന്ന നിലയിൽ പറവൂർ ശ്രീ. ചിത്രബാനു നമ്പൂതിരിപ്പാടിന്റെ രൂപകൽപ്പനയിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
ആദ്യപടിയായി തന്ത്രിമുഖ്യൻ അണിമംഗലം രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ പ്രശ്നപരിഹാര പ്രായശ്ചിത്ത ഹോമങ്ങളും സഹസ്ര കലശാഭിഷേകവും ഭംഗിയായി നടന്നു.
ഏകദേശം ഭീമമായ ഒരു തുക ചിലവ് വരുന്ന ഈ സംരംഭത്തിന് നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും ദേവസ്വം ബോർഡിന്റെയും സഹായ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ ഭഗീര പ്രയത്നത്തിന് ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി ഭഗവാനെ ബാലാലയത്തിലേക്ക് മാറ്റുന്ന ചടങ്ങ് 2025 ഏപ്രിൽ 16,17 (മേടം 3,4) തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
നല്ലവരായ എല്ലാ ഭക്ത ജനങ്ങളും നാട്ടുക്കാരുടെയും സാനിധ്യം ഉണ്ടാവണം എന്ന് ആൽമാർത്ഥമായി അഭ്യർത്ഥിക്കുന്നു പുനരുദ്ധാരണകമ്മിറ്റി.

Main Menu